പറഞ്ഞുമടുത്ത വിഷയമാണെങ്കിലും മടുപ്പില്ലാതെ വരുന്ന പരാമർശങ്ങളെ പരാമർശിക്കാതിരിക്കുന്നത് പരാധീനതയായി കാണരുത്.
കാലങ്ങളായി കരുതിവച്ച ചിന്തകളെ കാലികമായ കാലാവസ്ഥയിൽ ക്രമപ്പെടുത്താൻ കാഴ്ചവട്ടങ്ങൾക്ക് കരുത്തുണ്ടാവട്ടെ.
മാതൃഭാഷ ഇത്രയധികം ചർച്ച ചെയ്യപ്പെടുകയും അരികുവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ദേശമുണ്ടാവില്ല.
മലയാളമെന്നത് കേവലമൊരു ഭാഷ മാത്രമായി നാം ചുരുക്കിക്കളഞ്ഞു. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുള്ളതായി നമുക്ക് വല്യ ധാരണയൊന്നൂല്ല. അതുകൊണ്ടാണ് പഠിക്കാൻ തീരെ കൊള്ളില്ലാത്തതും പഠിപ്പിക്കാൻ മികച്ച ഒരുപാധിയുമായി മലയാളം മാറിയത്.
സ്ത്രീ വിഷയം പോലെയാണ് ഭാഷയും എന്നു തോന്നാറുണ്ട്. സംവരണവും നിയമങ്ങളും വനിതാ കമ്മീഷനും ഫെമിനിസവും ഒക്കെയുണ്ടെങ്കിലും നമുക്ക് അവളിന്നും നാല് ചുവരുകൾക്കുള്ളിലെ ആ പഴയ താത്രിക്കുട്ടി തന്നെ.
ശ്രേഷ്ഠ ഭാഷാപദവിയും മലയാള
സർവകലാശാലയും ഭരണഭാഷാനിയമവും നിലവിലുണ്ടെങ്കിലും സ്കൂളുകളിലെ ഒന്നാം ഭാഷ ആംഗലേയം തന്നെ.
അതും പോരാഞ്ഞ് മലയാളമേ പഠിപ്പിക്കുന്നില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് നമ്മുടെ കണ്ണ്.
ജനിച്ചശേഷം എന്തെങ്കിലുമൊന്ന് വാ തുറന്ന് പറഞ്ഞതും മരണക്കിടക്കയിൽ ഒടുക്കത്തെ ആഗ്രഹം പറയുന്നതും ഈ ഭാഷയിലാണെന്നിരിക്കെ, അതിനിടയിലുള്ള വളരെ കുറച്ചുനാളിലേക്ക് എന്തിനാണിത്ര വിരോധം.
ലോകത്തെല്ലായിടത്തും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്നുണ്ട് നാം. എവിടെയെങ്കിലുമെത്തിയാൽ അവിടെ ഒരു മലയാളിയെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുമുണ്ട്. അവിടെ മലയാളസമാജവും അതുമായി ബന്ധപ്പെട്ടതെല്ലാം ചെയ്യുന്നുമുണ്ട്. അന്യനാടുകളിൽ, ഭാഷയെന്ന നിലയിൽ "മലയാളത്തിനു പോലും" നമ്മൾ ഇത്രയും പ്രാധാന്യം നൽകുന്നു.
എന്നിട്ടും സ്വന്തം നാട്ടിൽ, അവഗണിക്കപ്പെടുന്ന പ്രവാചകനെപ്പോലെയാകുന്നു മലയാളം.
കേരളത്തിലെ ഒട്ടോണമസ് കോളജുകളിലെ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ തള്ളിക്കയറ്റത്തെ പരാമർശിച്ചവേളയിൽ, മലയാളം കോഴ്സിനെക്കുറിച്ച് ഒരു മലയാളദിനപ്പത്രത്തിലെ പ്രയോഗമാണ്, "മലയാളത്തിനുപോലും 99% മാർക്കു " വേണമെന്നത്.
ഈ വിധത്തിൽ വാർത്തകൊടുക്കാൻ ഇതേ ഭാഷയാണ് തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടാൻ മാത്രം വിവേകം ആ മഹാത്മാവിന് സർവേശ്വരൻ നൽകട്ടെ.
ഭാഷയിൽ താരതമ്യപഠനങ്ങൾ ധാരാളമുണ്ട്. അത് ഭാഷയെ മനസിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ്.
മറ്റുള്ളവയുമായി ഭാഷയെ താരതമ്യപ്പെടുത്തുന്നത് ഒഴിവാക്കിയാൽ നന്ന്. എല്ലാറ്റിനും മഹത്വമുണ്ട്. അത് തിരിച്ചറിയാനുള്ള മഹത്വം നമുക്കില്ലാത്തതാണ് പ്രശ്നം. എത്ര പഠിച്ചിട്ടും ആ "മലയാളം പോലും" നമുക്ക് പിടുത്തം കിട്ടുന്നേയില്ല.
അവസാനമായി ഒരു ചോദ്യം, രണ്ടു മിനിറ്റിൽ രണ്ടു പുറത്തിൽ കവിഞ്ഞ് ഉത്തരമെഴുതാൻ കഴിയോ സക്കീർ ഭായിക്ക്..??? (ഈ ചോദ്യം അടിച്ചു മാറ്റിയത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ