2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

അമ്മ ഒരു പുണ്യം

സ്ത്രീയായും മൃഗമായും തന്നെ സൃഷ്ടിക്കാത്തതിനാൽ ദൈവത്തിന് സ്തോത്രം എന്നു പറഞ്ഞ് യഹൂദപുരുഷന്മാർ തങ്ങളുടെ പ്രഭാതപ്രാർത്ഥനയാരംഭിച്ചിരുന്ന കാലത്തു നിന്നും, സ്ത്രീയെ - അവളുടെ പവിത്ര നിയോഗങ്ങളോടെ കാലത്തിന് പരിചയപ്പെടുത്തുന്ന സുന്ദര കഥകളുടെ സമാഹാരമാണ് സുവിശേഷം. ഈറ്റുനോവുകൊണ്ട് ഒരുവൾ സ്ത്രീയിൽ നിന്ന് അമ്മയിലേക്ക് ജ്ഞാനസ്നാനപ്പെടുന്നു. തന്റെ ഗർഭപാത്രത്തിലൂടെ അവൾ പുണ്യജീവിതങ്ങളുടെ സുവിശേഷമെഴുതുന്നു.

മറിയത്തിലേക്കു തന്നെ നോക്കണം. ദൂതന്റെ വാക്കുകൾക്ക്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞ് ലോകരക്ഷകന്റെ വരവിനും, കാനായിലെ കല്യാണപ്പുരയിൽ വീഞ്ഞു തീർന്നതിന്റെ രുചിഭേദത്തിന്  "അവന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, ശിമയോന്റെ ഇരുതലമൂർച്ചയുള്ള പ്രവചനത്തിന്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, കുരിശിൻ ചുവട്ടിൽ അവനെ മടിയിൽക്കിടത്തി "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നും പറഞ്ഞ് അവൾ ജീവിച്ചത് പുണ്യ വഴികളുടെ സുവിശേഷമായിരുന്നു.

ക്രിസ്തു പരിഗണിച്ചത്രയും വ്യാപ്തിയിൽ നാമിനിയും അവളെ പരിഗണിച്ചിട്ടേയില്ല.
മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടവളാണെന്നു പറഞ്ഞ് നാമവളെ കളിചിരികളിൽ നിന്നും അവളുടെ ഇഷ്ടങ്ങളിൽ നിന്നും അവരെ ഇറക്കിവിടുന്നു. അടുക്കളയിലേക്കും കുട്ടിയുടെ സ്കൂളിലേക്കും അങ്ങാടികളിലേക്കും നിലയ്ക്കാത്ത ഘടികാരം കണക്കേ അവളിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു.
അടുക്കളയ്ക്കകത്തല്ലാതെ അരങ്ങത്ത് അവർക്ക് നാം ഇടമൊരുക്കുന്നേയില്ല.

അതിനപ്പുറമുള്ള ചിലതിനെ ഓർമ്മപ്പെടുത്തുകയാണ് ക്രിസ്തു. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന അമ്മയുടെ ഭാവത്തോടെ പാദങ്ങൾ കഴുകുന്ന, കൂട്ടിലിരിക്കുന്ന കുഞ്ഞുകിളികൾക്ക് തീറ്റയെത്തിച്ചു കൊടുക്കുന്ന തള്ളക്കിളിയെപ്പോലെ അപ്പവും മീനും വിളമ്പുന്ന, ഒടുവിലായി അമ്മയെപ്പോലെ സ്വയം ഭക്ഷണമായി മാറി അതു വിളമ്പുന്ന ക്രിസ്തു.

അതിനർത്ഥം നെഞ്ചിലെ പാൽ ഞരമ്പുകളല്ല ഒരമ്മയെ നിർവചിക്കുന്നത്. അത് ലിംഗപരമായ ഒരു ഉത്തരവാദിത്വവുമല്ല. എപ്പോഴാണോ സ്വന്തം ജീവനോട് ചേർന്ന് മറ്റൊരു ജീവനെ പോഷിപ്പിക്കാൻ ഒരാൾക്കാവുന്നത്. അപ്പോഴാണ് അയാൾ മാതാവാകുന്നത്. അങ്ങനെയാണ് തെരുവ് ജീവിതങ്ങൾക്ക് മദർ തെരേസ അമ്മയായുന്നത്. ഇൻഡോറിലെ സാധാരണക്കാർക്ക് റാണി മരിയ അമ്മയാകുന്നത്. വിശ്വാസത്തിനു വേണ്ടി തന്റെ 7മക്കളെ മരണത്തിനൊരുക്കിയ മർത്ത് ശ്മോനി അമ്മയാകുന്നത്.

അങ്ങനെയാണവൻ തന്റെ ശിഷ്യർക്ക് അമ്മയാകുന്നത്. നമ്മെയും മാതൃഭാവത്തിലേക്ക് ക്ഷണിക്കുന്നത്.
സ്ത്രീയെ അവളുടെ പവിത്ര നിയോഗങ്ങളോടെ ലോകത്തിന് ഏല്പിച്ചു കൊടുക്കുന്നത്.
മാതൃഭാവം പുണ്യമാകുന്നത്. സ്നേഹിക്കയെന്നാൽ പുണ്യമാവുകയാണെന്ന് ഓർമ്മിപ്പിക്കുന്നത്.



# 2022 മെയ് ചമ്പക്കുളം ഫൊറോന മാതൃ - പിതൃവേദി പ്രസംഗമത്സരത്തിന് വേണ്ടി...

2022, ഏപ്രിൽ 23, ശനിയാഴ്‌ച

പുസ്തക - വായന - ദിനം


പുസ്തകങ്ങളിലുള്ളത് മാത്രമാണ് ശരിയെന്ന് ധരിച്ചിരുന്നൊരു അല്പവിശ്വാസി കുട്ടിക്കാലം.
പുസ്തകങ്ങൾക്ക് പുറത്തും ശരികളുണ്ടെന്ന് തിരിച്ചറിയുന്ന ഒരവിശ്വാസി ചെറുപ്പകാലം.
ഈ പൊത്തകം കൊണ്ടൊരു ഗുണവുമില്ലെന്ന് പറഞ്ഞു നടക്കുന്ന ഒരന്ധവിശ്വാസി യൗവനം.

യഥാർത്ഥത്തിൽ മറ്റെന്തൊക്കെയോ ആയിരുന്നു പുസ്തകമെന്ന് തലയ്ക്കകത്തു കിളിപറന്നു കിട്ടിയ വിശ്വസവെളിപാടിന്റെ വാർദ്ധക്യ കാലം.

കാലങ്ങൾക്കു മീതേ അവയിങ്ങനെ ചിറകടിയൊച്ചയുടെ കനം പോലുമില്ലാതെ പറന്നു നടക്കുന്നു.
അവയിൽ ചിലതിൽ ഞാനിരിക്കുന്നു,
ചിലതു ഞാനാഹരിക്കുന്നു,
കുറേ ഞാനണിഞ്ഞിരിക്കുന്നു,
ഇനിയും ചിലതിൽ ഞാനൊളിഞ്ഞിരിക്കുന്നു.

ഒടുവിൽ അകത്തേക്കെടുക്കുന്ന ശ്വാസകണികയ്ക്കു ശേഷവും അവയിങ്ങനെ ഇരുപ്പ് തുടർന്നുകൊണ്ടേയിരിക്കും.....
എഴുത്തുകാരനേ മരിച്ചിട്ടുള്ളൂ -
വായനക്കാരൻ ജനിക്കാൻ ഇരിക്കുന്നതേയുള്ളൂ .....

#ഏപ്രിൽ 23 ലോക പുസ്തകദിനം

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...