2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

വിളക്കുമരം

എല്ലാക്കാലത്തേക്കും
മിന്നാമിന്നിയുടെ
ചെറിയ പ്രകാശത്തിൽ
അവരിങ്ങനെ ഉയർന്നുനിൽക്കുന്നു
ആ ചെറിയ പ്രകാശത്തിൽ 
തൊട്ടു നടക്കാൻ
നമ്മുടെ മിഴികൾക്ക്
തെളിച്ചമില്ലാതായിട്ടുണ്ട്.

ഇടറി വീഴുന്നതിനിടെ
മിഴികളുയർത്തി നോക്കാൻ
ഈ ചെറിയ കാലത്തിൽ
നമുക്ക് വിളക്കുമാടങ്ങളില്ലാതെ പോകുന്നു
നമുക്കിടയിൽ ചെറിയ തുരുത്തുകളുണ്ടാവുന്നു
നമ്മെത്തന്നെ നഷ്ടപ്പെട്ട് നാം
മുകിൽ കണക്കെ ആകാശപ്പറവകളാകുന്നു
നമ്മിൽനിന്ന് രാത്രിസഞ്ചാരികളുണ്ടാകുന്നു
മുപ്പതു വെള്ളിക്കാരിന്
മന:സാക്ഷിയെ നാം
ഒറ്റുകൊടുക്കുന്നു
അവന്റെ സുവിശേഷത്തിൽ നിന്ന്
നാം ഇറങ്ങി നടക്കുന്നു
നമ്മിലിടറി നാം സ്നേഹശൂന്യരാകുന്നു
വലിയ പിഴകൾ ചെറിയ പിഴകളെ
സ്നാനപ്പെടുത്തുന്നു
വീടുകളിൽ അസമാധാനത്തിന്റെ
പ്രവാചകരുണ്ടാകുന്നു.

ഇടറിയ കാലത്തിൽ നിന്നും 
ഇറങ്ങി നടക്കാൻ,
ഇക്കാലത്തിന്റെ സുവിശേഷമാകാൻ ,
അവന്റെ മിഴികളിൽ നോക്കി
സ്നാനപ്പെടാൻ
സ്നേഹമന്ത്രമോതുന്നു 
ആ മരപ്പണിക്കാരൻ.
എന്നിൽ നിന്നു പഠിക്കുവിനെന്നു
പറഞ്ഞവന്റെയോരം ചേർന്ന്
അതിൽ സ്നാനപ്പെട്ട്
സ്വയമെരിഞ്ഞൊരു വിളക്കുമരമാകാൻ
ഞാനിനിയേതുകുളത്തിൽ
കഴുകി ശുദ്ധി നേടണം,
എത്ര ബലികളും കാഴ്ചകളുമർപ്പിക്കണം,
എത്ര ചെമ്പുനാണയങ്ങളിടേണം,
എത്രതവണ നിന്റെ പാർശ്വത്തിലെ
മുറിപ്പാടിൽ തൊട്ട്
വിശ്വാസ സത്യത്തെ ഏറ്റുപറയണം......




( ഉത്സവ് 2022 ഫൊറോന കലോത്സവം കവിതാ രചന : ദിശാസൂചി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...