2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പുരോഹിതൻ

വിശ്വാസം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ പുരോഹിതർക്ക് ഉള്ള പങ്ക്


വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവുമാണ്.
ദൈവത്തിൻ്റെ വചനത്താൽ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയിൽ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
വിശ്വാസംമൂലം ആബേൽ കായേൻ്റേതിനേക്കാൾ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമർപ്പിച്ചു.
വിശ്വാസംമൂലം അബ്രാഹം, തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്ക് പോകാൻ വിളിക്കപ്പെട്ടപ്പോൾ അനുസരിച്ചു.
വിശ്വാസംമൂലം മോശയെ, അവൻ ജനിച്ചപ്പോൾ മാതാപിതാക്കന്മാർ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു.
വിശ്വാസത്തോടെ ഇസ്രയേൽജനം ജറീക്കോയുടെ കോട്ടകൾക്ക് ഏഴുദിവസം വലത്തുവച്ചപ്പോൾ അവ ഇടിഞ്ഞുവീണു.
ഗിദയോൻ, ബാറക്ക്, സാംസൺ, ജഫ്ത, ദാവീദ്, സാമുവൽ ഇവർ വിശ്വാസത്തിലൂടെ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നടപ്പിലാക്കി, വാഗ്ദാനങ്ങൾ സ്വീകരിച്ചു, സിംഹങ്ങളുടെ വായകൾ പൂട്ടി, അഗ്നിയുടെ ശക്തി കെടുത്തി, വാളിൻ്റെ വായ്ത്തലയിൽ നിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽ നിന്ന് ശക്തിയാർജിച്ചു, യുദ്ധത്തിൽ ശക്തമാരായി, വിദേശസേനകളെ കീഴ്പ്പെടുത്തി.
വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നുകണ്ട് ദൈവം നമുക്കായി കുറേക്കൂടെ ശ്രേഷ്ഠമായവ നേരത്തേ കണ്ടുവച്ചിരുന്നു.
ഹെബ്രായലേഖനത്തിൻ്റെ 11ആം അദ്ധ്യായം 1 മുതലുള്ള വചനങ്ങളാണിത്.

ഈ പ്രതിസന്ധിയുടെ നാളുകളിൽ ബലിയർപ്പണമോ വചനപ്രഘോഷണമോ കൂട്ടായ്മകളോ ഒന്നുമില്ലാതെ നാം ജീവിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെയുള്ള ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തിയവർ തന്നെ ഇന്ന് അത്തരം ബലിയർപ്പണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള നമ്മുടെ ദുഷ്ട ന്യായങ്ങളെ, ജറുസലേമിനെ വിളക്കുമായി വന്ന് പരിശോധിക്കുന്ന സെഫാനിയയുടെ ദൈവം കണ്ടില്ലെന്ന് നടിക്കുമോ.??

വിശ്വാസത്തെക്കുറിച്ച് പലയിടങ്ങളിലായി ഈശോയും വാചാലനാകുന്നുണ്ട്. വിശ്വാസരാഹിത്യത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന അവസാന ഉപദേശം സ്വീകരിക്കുന്നത് നമ്മുടെ പിതാവായ തോമാശ്ലീഹയാണ്. കാണാതെ വിശ്വസിക്കുന്നതിനെക്കുറിച്ചാണത്. വിശ്വാസത്തെ ആഴപ്പെടുത്താനുള്ള  മരപ്പണിക്കാരൻ്റെ ഈ ഉപദേശത്തെ വില കുറച്ച് കാണാനാകുമോ...??

വിശ്വാസത്തെ തൂക്കിനോക്കേണ്ട ബാധ്യതയുണ്ടാകുമ്പോൾ നമ്മുടെ അവിശ്വാസത്തിൻ്റെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. എല്ലാത്തരം വിശ്വാസങ്ങളെയും തെളിയിക്കേണ്ട ബാധ്യത കാലം നമുക്ക് തരുന്നുണ്ട്. നിർഭാഗ്യവശാൽ തോറ്റ് പിന്മാറുക എന്നതല്ലാതെ റാങ്കോടുകൂടി പാസാകാനുള്ള ബാധ്യതയെ എളിമയോടെ നമ്മൾ അവഗണിച്ചു കളയുകയല്ലേ ചെയ്യുന്നത്..?

വിശ്വാസമെന്നത് വാക്കുകളിലൊതുക്കുകയും അവിശ്വാസം പ്രവൃത്തിയിലുണ്ടായിരിക്കുകയും ചെയ്യുന്ന വിപരീത കാലത്തിലാണ് നാം. വിശ്വാസത്തെ ഉപേക്ഷിക്കാൻ നൂറു കാരണങ്ങൾ നമുക്ക് കണ്ടെത്താനാകുന്നു. എന്നാൽ നമുക്ക് വിശ്വാസത്തിൽ നിലനിൽക്കാനുള്ള ഏക കാരണം ഉത്ഥിതനാണ് എന്നത് മറക്കാമോ..?

ഓർക്കുക, നമ്മുടെ വിശ്വാസയാത്രയാരംഭിക്കുന്നത് മുതൽ രക്ഷയുടെപാത കാട്ടിത്തരുന്നതിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് പുരോഹിതർക്കുള്ളത്.
അറിയണം, ഒടുവിലത്തെ വൈദികനും മരിച്ചു വീഴുന്നതുവരെ ബലിപീഠങ്ങൾ അനാഥമാവുകയില്ല.

അനുദിന ബലിയർപ്പണത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമുക്ക് ലഭിച്ച ദൈവാനുഭവങ്ങളെ എത്ര വേഗത്തിലാണ് നാം മറന്നു പോകുന്നത്. അങ്ങനെ വിശ്വാസിക്കും അവിശ്വാസിക്കുമിടയിൽപ്പെട്ട മൂന്നാം തരക്കാരായി നാം മാറ്റപ്പെടുന്നു.

ഈ അവിശ്വാസത്തെ മറികടക്കാൻ നമ്മെ സഹായിക്കുകയാണ് പൗരോഹിത്യം. ഈ ദുരിതകാലത്തിൽ നമുക്കൊരു മുള്ളു നല്കപ്പെട്ടിരിക്കുന്നു. അതവിടെ ഇരിക്കട്ടെ എന്നല്ല, അവിശ്വാസമെന്ന ഈ മുളളിനെ വിശ്വാസം കൊണ്ടെടുത്ത് കളയാൻ പുരോഹിതർക്ക് കഴിയണം.

ആഗസ്റ്റ് 4 ഇടവകവൈദികരുടെ മധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ. അവിശ്വാസത്തിൽ കഴിഞ്ഞ ജനത്തെ വിശ്വാസത്തിലേക്ക് വളർത്തിയ ആ വലിയ വിശുദ്ധൻ ഒരു വെല്ലുവിളിയാണ്. പ്രാർത്ഥനയും ജീവിതവിശുദ്ധിയും കൊണ്ടാണ് അവിശ്വാസമെന്ന അശുദ്ധിയെന്ന ആ ദൂരം അദ്ദേഹം മറികടന്നത്.

ഇപ്രകാരം തൻ്റെ അജഗണങ്ങൾ അവിശ്വാസത്തിൻ്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുമ്പോൾ പൗരോഹിത്യ ധർമ്മത്തിലൂടെ അവരെ വീണ്ടെടുക്കാൻ പുരോഹിതനു കഴിയണം. പഠിപ്പിക്കുന്നതിലൂടെ ശരിയായ ബോധ്യങ്ങൾ നൽകാനും നയിക്കുന്നതിലൂടെ ശരിയായ ധാർമ്മിക മൂല്യങ്ങളിൽ വളരാനും സ്വന്തം ജീവിത വിശുദ്ധികൊണ്ട് വിശുദ്ധീകരിക്കാനും പുരോഹിതർക്ക് കടമയുണ്ട്.
ആധുനിക വിജ്ഞാനവാദത്തിൻ്റെ ഫലമായി ധാരാളം ആളുകൾ വിശ്വാസസത്യങ്ങളെ വ്യാഖ്യാനിച്ച് വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ കത്തോലിക്ക സഭയുടെ പ്രബോധനങ്ങൾ ശരിയായി പഠിപ്പിച്ചുകൊണ്ട് അജഗണങ്ങളെ ശരിയായി വിശ്വാസത്തിലേക്ക് നയിക്കാൻ പുരോഹിതർക്ക് കടമയുണ്ട്.
നഷ്ടപ്പെട്ട ആടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ വിശ്വാസത്തിൽ നിന്നും ഇടറിപ്പോയവരെ തിരികെനേടാനുള്ള ജാഗ്രതയും കരുതലും പുരോഹിതർക്കുണ്ടാവണം.

വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടത് പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്ന് കണ്ട് ദൈവം നമുക്കായി കുറേക്കൂടെ ശ്രേഷ്ഠമായവ നേരത്തേ കണ്ടുവച്ചിരുന്നു എന്ന് ഹെബ്രായലേഖകൻ പറയുന്ന ആ ദാനം ഈശോയുടെ ശരീരവും രക്തവുമാണ്. ആ ശ്രേഷ്ഠ ദാനം സ്വീകരിക്കാനുള്ള വിശ്വാസത്തിൻ്റെ കരുത്ത് നമുക്കുണ്ടാവട്ടെ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പരിസ്ഥിതിദിനങ്ങൾ പൂത്തുനിൽക്കുമ്പോൾ

കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം. പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും ...