കൊറോണ കൊറോണ കൊറോണ..!!!
കാണാനെങ്കിലും അല്പമുണ്ടായിരുന്നേൽ പിടിച്ചൊന്ന് ഞെരടിവിടാരുന്നു എന്ന് കുറച്ച് കടത്തി പറയേണ്ടി വന്ന വല്ലാത്തൊരു ഗതികെട്ട കാലത്തിലാണു നാം.
എന്തൊക്കെ ചെയ്തിട്ടും, എത്ര തല പുകച്ചിട്ടും ആ പഹയൻപിടിതരുന്നേയില്ലല്ലൊ.
കഴിയുന്നിടത്തോളം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നും പുറത്ത് പോകുമ്പോഴും തിരികെ വരുമ്പോഴും കൈകൾ
സാനിട്ടൈസർ/ സോപ്പും വെള്ളവും ഉപയോഗിച്ചോ കഴുകണമെന്നും ചെവിട്ടിൽ മൂട്ടപോയപോലെ സർക്കാരിൽ നിന്ന് നിർദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
അതു പോരാഞ്ഞ്, ബന്ധുവീടുകളോ അയൽപക്കങ്ങളോ സന്ദർശിക്കരുത്,
ആരാധനാലയങ്ങളിൽ പോകരുത്, പൊതുഗതാഗതഉപയോഗം പരമാവധി ഒഴിവാക്കുക, വിവാഹ സൽക്കാരങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കരുത് എന്നും നിർദേശമുണ്ട്.
സ്കൂളുകളും കോളജുകളും എന്നു തുറക്കാൻ കഴിയുമെന്ന് യാതൊരു നിശ്ചയവുമില്ല. തുറന്നാൽ തന്നെ എത്രപേർ ഹാജർ പറയാൻ ഉണ്ടാവുമെന്നും പിടിയില്ല.
ഇത്രയൊക്കെയായിട്ടും പരീക്ഷ നടത്തിപ്പിനെ മാത്രം ഇതൊന്നും ബാധിക്കുന്നേയില്ല. സ്ഥിതി എത്ര രൂക്ഷമായാലും ഇവിടെ പരീക്ഷകൾ നടക്കും, അല്ല, അത് നടത്തും. കൊറോണയ്ക്ക് പരീക്ഷാപ്പേടി കാണുവാരിക്കും. അതോണ്ട് പരീക്ഷയെഴുതാൻ വരുന്നവരെ ഒന്നും ചെയ്യില്ലാരിക്കും.
പരീക്ഷ നടത്താൻ ഏറെക്കുറെ ഉറപ്പിച്ചല്ലൊ. നോക്കൂ, എത്രയോ കോളജുകൾ കണ്ടെയ്ൻമെൻ്റ് സോണുകളിലാണ്. പരീക്ഷയെഴുതേണ്ട കുട്ടികളിൽ എത്രയോപേർ ക്വാറൻ്റീനിൽ നിരീക്ഷണത്തിലാണ്. ഇനിയും കുറേപ്പേർ ഹോട്ട് സ്പോട്ടുകളിലാണ്. അവർക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാൻ അവസരം നൽകുമെന്നാണ് പറയാൻ വരുന്നതെങ്കിൽ അതു പറയണ്ട.
എത്ര തവണയായി പരീക്ഷയെഴുതിയാലും
ഇതിൻ്റെ റിസൾട്ട് ഒന്നിച്ചല്ലേ വരികയുള്ളൂ. അതോ ആദ്യമെഴുതിയതുകൊണ്ട് ഞങ്ങളുടേത് ആദ്യം വരുമോ..? അങ്ങനെയല്ലെങ്കിൽപ്പിന്നെ ഇത്ര ധൃതിയിൽ എന്തിനാണിത് നടത്തുന്നത്..?
പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷ - എന്നതിനേക്കാൾ അല്പംകൂടി കാത്തിരുന്ന ശേഷം ഒന്നിച്ച് നടത്തിയാൽ പോരേ....
ഇത്രയും പറഞ്ഞത് പരീക്ഷ എഴുതാതിരിക്കാനുള്ള തന്ത്രമായല്ല.
കൊറോണയെ വഹിക്കാമെന്നും മറ്റാർക്കെങ്കിലും കൊടുത്തേക്കാമെന്നും നേർച്ചയൊന്നുമില്ലാത്തതുകൊണ്ടും കൊറോണാവന്ന് മരിക്കുമെന്ന് ജാതകത്തിൽ കാണുന്നില്ലാത്തതു കൊണ്ടുമാണ്.
തീർച്ചയായും പരീക്ഷയെഴുതാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ, ഇനിയൊരു പരീക്ഷയെഴുതാൻ വേണ്ടിയെങ്കിലും ആയുസ് അവശേഷിപ്പിക്കുക എന്നതാണിപ്പോൾ പ്രധാനം.
ഇനിയും പരീക്ഷ നടത്താനാണ് തീരുമാനമെങ്കിൽ:
ശരിക്കും അഭിമാനമുണ്ട് സർ, ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിഞ്ഞതിൽ. ഇത്രയും സമയബന്ധിതമായും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയും മറ്റൊരു യൂണിവേഴ്സിറ്റിയും പരീക്ഷ നടത്തിയിട്ടുണ്ടാവില്ല. പരീക്ഷകൾ, കോവിഡ് വ്യാപനമാരംഭിച്ച ഘട്ടത്തിലോ അതിനുശേഷമുള്ള ഏതെങ്കിലും സമയത്തോ നടത്താതെ, മൂക്കിനു താഴെ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും സമൂഹവ്യാപനമെന്നത് പ്രഖ്യാപനമെന്ന ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയും രാഹുവിൻ്റേയോ ഗുളികൻ്റേയോ ദോഷമില്ലാത്ത ശുഭമുഹൂർത്തം ഒത്തു കിട്ടുകയും ചെയ്ത ഈ ദിവസങ്ങൾ തന്നെ പരീക്ഷയ്ക്ക് ഏറ്റവും അനുയോജ്യം. ഇപ്പോൾ ഇതെഴുതുമ്പോൾ പോലും അഭിമാനബോധം കൊണ്ട് രോമങ്ങൾ ദാ, എഴുന്നേറ്റ് നിൽപ്പാണ്.
ഇനി അഥവാ പരീക്ഷയ്ക്ക് വരുന്ന വഴിയിലെങ്ങാനും കൊറോണയെ കണ്ടാൽ ഞാൻ എം ജി യൂണിവേഴ്സിറ്റി എക്സാം എഴുതാൻ പോവുകയാണ് എന്നുപറഞ്ഞാൽ കൊറോണ പേടിച്ച് ഓടി പൊയ്ക്കോളുമായിരിക്കും.
അല്ലേ സാറേ.......!!!
Very true!!
മറുപടിഇല്ലാതാക്കൂ