2022, ജൂൺ 4, ശനിയാഴ്‌ച

മരമാകുമ്പോൾ...


വീണ്ടുമൊരു പരിസ്ഥിതി ദിനത്തിന്റെ കുളിരിലാണു നമ്മൾ. നാം നട്ടതല്ലാത്തതും നനച്ചിട്ടില്ലാത്തതുമായ മരങ്ങളുടെ കുളിരിൽ.
ആ കുളിരിൽ നിന്നും ഉത്ഭൂതമാകുന്ന രോമാഞ്ചത്തിൽ പുളകിതരാകുന്നതല്ലാതെ മറ്റൊരു രാസപ്രവർത്തനവും നമ്മിൽ നിന്ന് രൂപപ്പെടുന്നതേയില്ല.

പരിസ്ഥിതിദിനത്തെക്കുറിച്ച് പതിവിലും പരവേശത്തോടെ പര്യാലോചിക്കേണ്ട കാലത്തിലാണ് നാം.
കാലവർഷം കാലം മറന്നതും
ഇടവപ്പാതി ഇടറി പെയ്യുന്നതും
തുലാവർഷം തുളുമ്പിത്തുടങ്ങുന്നതും
നമ്മെ വല്ലാതെ നനയ്ക്കുകയും പൊള്ളിക്കുകയും ചെയ്യുന്നത് ഇനി ആരോട് പതം പറയാനാണ്.

ഒരു തൈ നട്ട് വിയർപ്പ് ഒഴുകിപ്പോയവർ നമ്മിലാരുണ്ട്. നാം നട്ടതല്ലാത്ത മരങ്ങളുടെ നിഴലുപറ്റി നിന്ന് കടംകൊണ്ടതിന്റെ ജാള്യത നമുക്കില്ലെന്നതാണ് ആകെ ഒരാശ്വാസം.
ഒരു തൈ നടാൻ മനസുണ്ടാവുകയാണ് അതു പരിപാലിക്കാൻ മനസുണ്ടാവുന്നതിനേക്കാൾ പ്രധാനം.

നിൽക്കുന്നയിടങ്ങളിൽ വസന്തവും ശിശിരവും ഹേമന്തവുമൊക്കെ അത് വിരിയിക്കുന്നു.
തനിക്കാവശ്യമുള്ളത് മാത്രം സ്വീകരിച്ച് ശാന്തമായും ധീരമായും നിലകൊള്ളുന്നു. വേരുകൾക്കൊണ്ട് അവ പരസ്പരം സ്നേഹം കൈമാറുന്നു. ശിഖരങ്ങളിലെ കായ്ഫലം കൊണ്ട് അവ വിനയമുള്ളവരാകുന്നു.

പ്രകൃതി ഒരിക്കലും മരിക്കുന്നില്ല - മനുഷ്യൻ കൊല്ലുമ്പോഴല്ലാതെ.
വെട്ടിനശിപ്പിച്ചതല്ലാതെ ഒരു മരവും പ്രായാധിക്യത്തിൽ മരിക്കുന്നില്ല.
പ്രായാധിക്യത്തിൽ മരിക്കുന്നതല്ലാതെ ഒരു മനുഷ്യനും കൊല്ലപ്പെടുന്നില്ല (മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് അവന്റെ സ്വാർത്ഥത).

പ്രകൃതി നിറം മാറുന്നത് ഇനിയും കണ്ടില്ലെന്ന് നടിച്ചു കൂടാ. ചൂടായിത്തുടങ്ങിയത് കനലാവാൻ കാത്തുനിൽക്കരുത്. ആ കനൽ നമ്മെ വല്ലാതെ പൊള്ളിക്കും.
നാം സൃഷ്ടിച്ചെടുത്ത കനലു കൈമാറാനല്ല, ആദിയിലെ കുളിര് കൈമാറുകയാണ് നമ്മുടെ ബാധ്യത.

കനിവിന്റെയും കരുതലിന്റെയും പാഠങ്ങളെക്കുറിച്ച് ഈ ഭൂമി പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ,  നമ്മുടെ കാതുകളെ ബധിരമാക്കിയും കണ്ണുകളെ അന്ധമാക്കിയും ചിന്തയെ നിശബ്ദമാക്കിയും കാലത്തിനു നേരേ നാം കൊഞ്ഞനം കുത്തുന്നു.

പ്രകൃതി സംരക്ഷിക്കാൻ മരം മാത്രമല്ല പ്രതിവിധിയെന്ന് നമുക്കറിയാം.
പക്ഷേ, മരത്തിലെങ്കിലും നാമത് ആരംഭിക്കേണ്ടതല്ലേ.
അവൻ നടട്ടെ എന്നല്ല,
നീ നട്ടതിന്റെ തണലിന് നിന്റെ പിന്തുടർച്ചക്കാർക്ക് അവകാശമുണ്ടെന്ന്, അത് നിന്റെ ബാധ്യതയാണെന്ന ബോധ്യമുണ്ടാകട്ടെ.

നമുക്കൊരു മരം നടാം.
അതിലായിരം പേർക്കുള്ള തണലുണ്ടാവും.
അത് പതിനായിരങ്ങൾക്കു വാസനികേതനമാകും.
അതിലുമേറെപ്പേർക്ക് ജീവനാകും.

മരം...
അതു ജീവനാണ്
അതു കരുതലാണ്
അതു കാവലാണ്
അതു തണലാണ്
അതു താവളമാണ്
അതു താരാട്ടാണ്
അതാവരണമാണ്
അതൊരു സംസ്കാരമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...