2022, മാർച്ച് 17, വ്യാഴാഴ്‌ച

കേരളത്തിന്റെ അടുക്കളവഴിയോടുന്ന കെ റെയിൽ



കെ റെയിലിനെക്കുറിച്ചുള്ള ചർച്ചകളാരംഭിച്ചിട്ട് നാളുകുറച്ചായി. അതിനനുകൂലമായും പ്രതികൂലമായും ചില കോടതി വിധികളും വന്നു. സ്വർണക്കടത്തു പോലെ, അല്ല സ്വർണക്കടത്തിനേക്കാൾ ഗുരുതരമായൊരു പ്രശ്നമായിതിനെ കാണണം. കാരണം, ഇതു സാധാരണക്കാരന്റെ അടുപ്പിൽ കെ റെയിൽ വേവിച്ച് ചില ഉന്നതരുടെ കീശ വീർക്കുന്ന കാര്യമാണ്.

യു ഡി എഫ് സർക്കാരാണ് 
കെ റെയിലിന്റെ ഉപജ്ഞാതാക്കളെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, അതു കേരളത്തിന്റെ മുന്നിലവതരിപ്പിക്കാനുള്ള പാങ്ങവർക്കില്ലാതെ പോയി. 
അത് മറ്റൊരു സ്വപ്ന പദ്ധതിയായി ഇടതുപക്ഷ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോൾ നടക്കുന്നത് കല്ലിടൽ ചടങ്ങുകളാണ്. കെ റെയിൽ കടന്നുപോകുന്ന ദേവാലയങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും  സാധാരണക്കാരന്റെ കിടപ്പറയിലും അടുക്കളയിലും മഞ്ഞക്കല്ലുകൾ നാട്ടി അവരിങ്ങനെ വികസനത്തിന്റെ അടിത്തറയുറപ്പിക്കുന്നു.

കല്ലിട്ടു തുടങ്ങിയ അന്നുമുതൽ ജനങ്ങൾ തെരുവിലുണ്ട്, കേരളത്തിനിതു വേണ്ടെന്നും തങ്ങളുടെ നെഞ്ചിലൂടെയല്ല ഇതോടിക്കേണ്ടതെന്നും പറഞ്ഞ്. ജനങ്ങളോടൊപ്പമുള്ള സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളേക്കാൾ മുന്നിലാണ്. പോലീസ് അകമ്പടിയോടെ വീട്ടകങ്ങളിലേക്ക് അതിക്രമിച്ച് കയറിയാണ് കല്ലിടൽ കർമ്മം നിർവഹിക്കുന്നത്.
കല്ലിടാനെത്തിയിടത്തെല്ലാം ആയിരങ്ങൾ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. എന്നിട്ടും കേരളജനത സിൽവർ ലൈനൊപ്പം എന്ന വിചിത്രവാദവുമായി സർക്കാർ ഞെളിഞ്ഞു നിൽക്കുന്നു.

അടുത്ത തലമുറയ്ക്കു വേണ്ടിയാണ് കെ റെയിൽ എന്നാണ് മറ്റൊരു വാദം. ഈ തലമുറയ്ക്ക് അത്യാവശ്യത്തിനുള്ളതെങ്കിലും കൊടുത്തിട്ടാണ് അടുത്ത തലമുറയുടെ ആവശ്യത്തെ പരിഗണിക്കേണ്ടത്.
പിന്നെ സാറേ, അടുത്ത തലമുറയ്ക്ക് അത്യാവശ്യമായ "ഓൾ പാസ് " സമ്പ്രദായം നിങ്ങൾ നടപ്പിലാക്കുന്നുണ്ടല്ലോ. അതാണ് അവരോടുള്ള നിങ്ങളുടെ ഉത്തരവാദിത്വവും.

"പള്ളിയല്ല പണിയണം
പള്ളിക്കൂടമായിരം...." എന്നൊരു പാട്ടു കേട്ടിരുന്നു.
നിങ്ങൾ പണിത പള്ളിക്കൂടങ്ങളുടെ ലിസ്റ്റൊന്നും കണ്ടില്ല എന്ന് ആരോ ഈയടുത്ത് പരാതി പറയുന്നത് കേട്ടു.
ഏതായാലും പള്ളിയും പള്ളിക്കൂടവും പണിതില്ലെങ്കിലും നമ്മുടെ അടുക്കള വഴി ട്രെയിൻ പോകുന്നത് കാണാൻ തന്നെ സൂപ്പറായിരിക്കും.

ഒടുവിലായി, വനിതാദിനമായിരുന്നു കഴിഞ്ഞയാഴ്ച. ഈയാഴ്ച അതേ വനിതകൾ പൊതുവഴികളിൽ വലിച്ചിഴയ്ക്കപ്പെട്ടതു കണ്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല.
അഭിമാനമാണ് സർ. തീരുമാനങ്ങൾ നടപ്പിലാക്കാൻ താങ്കൾ കാണിക്കുന്ന ഈ ഏകാതിപത്യ ശൈലിയൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...