2020, ജൂൺ 14, ഞായറാഴ്‌ച

ആത്മഹത്യ ചെയ്യുമ്പോൾ

അങ്ങനെ, വേണ്ടി വന്ന ഒരു തിരിഞ്ഞുനോട്ടത്തെക്കുറിച്ച്. അല്ലെങ്കിലും ആരാൻ്റമ്മയ്ക്ക് പ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേലാണല്ലൊ. ഇതിപ്പൊ നമുക്ക് വേണ്ടപ്പെട്ട ആളാണല്ലൊ. എങ്ങനെ സങ്കടമില്ലാതിരിക്കും. പറഞ്ഞു വന്നത് സുഷാന്ത് സിംഗിനെക്കുറിച്ചുതന്നെ. 34 ആം വയസിൽ ആത്മഹത്യ ചെയ്തുകളഞ്ഞു ആ പഹയൻ. അറിഞ്ഞോ അറിയാതെയോ എത്രയോ പേർക്ക് പ്രിയപ്പെട്ടവൻ. ഞെട്ടലോടെയാണ് ഈ വാർത്ത നമ്മൾ ഏറ്റെടുത്തത്. ഞെട്ടലുണ്ടാവാതെ തരമില്ല. കാരണം, ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരുന്നില്ല. ഒരുപക്ഷേ, ആർക്കും.

അത്രപോലുമകലെയല്ലാതെ നമുക്ക് തൊട്ടടുത്ത ഇടങ്ങളിൽ ഒരു ഒൻപതാം ക്ലാസുകാരിയും അവസാനവർഷ ബിരുദ വിദ്ധ്യാർത്ഥിനിയും ഒരു കുടുംബനാഥനും ഇന്നിതാ പന്ത്രണ്ടുവയസുകാരിയും മറ്റൊരിടത്ത് കൂട്ടുകാരി അത്മഹത്യ ചെയ്തതറിഞ്ഞ് അവളുടെ കൂട്ടുകാരി ആത്മഹത്യക്കും ശ്രമിച്ചു.
നോക്കൂ, ഇതൊന്നും നമ്മെ ആശങ്കപ്പെടുത്തുന്നേയില്ല. ഈ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമായിരുന്നു ജീവിതത്തിൽ..?
സാമ്പത്തിക ബാധ്യതയും മകൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാൻ കഴിയാത്തതുമാണ് കുടുംബനാഥൻ്റെ കാരണമെന്ന് വിചാരിക്കുന്നുണ്ടോ..?
കാര്യങ്ങൾ നമ്മൾ കരുതുന്നത്ര ശുഭകരമല്ല.
വേണമെങ്കിൽ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നവ. കാര്യങ്ങൾ ഈ വഴിക്കാണെന്ന് നമുക്ക് മനസിലായില്ല. അല്ല, മനസിലാകുന്നില്ലെന്ന് നടിച്ചു. എല്ലാരും ബാധ്യതയുള്ളവരാണ് എന്നതിനോട് ചേർത്ത് ഇതും വായിച്ചതാണ് കുഴപ്പമായത്.


പണ്ട് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യമായിരുന്നു മുന്നിൽ. ഇന്നിപ്പൊ കാലം കുറച്ചധികം മുന്നോട്ട് പോയി. ലക്ഷ്യത്തിൽ ചെറിയൊരു മാറ്റം. ആ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തും ഈ സംഭവം. കരുണയെന്നത് സ്വീകരിക്കാൻ മാത്രമുള്ള പുണ്യമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. നമുക്ക് ലഭിക്കേണ്ടതിനെക്കുറിച്ചു മാത്രമാണ് നമ്മുടെ ചിന്ത. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ടെന്ന് നാം മറന്നു പോകുന്നു.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽക്കൂടി അതു പരിഹരിക്കാൻ നാം സ്വീകരിക്കുന്ന മാർഗങ്ങളെ ഗൗരവത്തോടെ കാണണമെന്ന് നാമിനിയും പഠിക്കില്ല. ക്രിസ്തുവിനെ പ്രഘോഷിക്കാൻ നൂറുനാവും ജീവിക്കാൻ ആത്മാവ് ഒഴുകിപ്പോയ പുഴയുമാകുന്നു നമ്മൾ.

കുറേക്കൂടി ഗൗരവത്തോടെ കൂടെയുള്ളവനെ പരിഗണിക്കാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുവൻ്റെ പ്രസാദാത്മകതകൾ വെറും മുഖംമൂടികളാണെന്ന് തിരിച്ചറിയാൻ മാത്രം വെളിച്ചം കിട്ടിയവരാവാൻ ബോധപൂർവം പരിശ്രമിക്കണം. ഒപ്പം ആരും ഒറ്റയ്ക്കാവുന്നില്ലെന്നും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പരിസ്ഥിതിദിനങ്ങൾ പൂത്തുനിൽക്കുമ്പോൾ

കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം. പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും ...