കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം.
പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും നാം പ്രകൃതിയെ കുളിപ്പിച്ച് കുട്ടപ്പനാക്കുന്നു.
"പ്ലാസ്റ്റിക്കിനെ തോല്പിക്കൂ" എന്ന മുദ്രാവാക്യവുമായി പരിസ്ഥിതിദിനത്തിലേക്കിറങ്ങുമ്പോൾ പ്ലാസ്റ്റിക്കിനോടുള്ള സൗഹൃദത്തെ എങ്ങനെ തള്ളിക്കളയുമെന്നാണ്.
ഒരു ശതാബ്ദത്തിലേറെയായി നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും നാസാരന്ധ്രങ്ങളിലൂടെ അകത്തേക്കെടുക്കുകയും ചെയ്യുന്നത് ഈ വിലക്കപ്പെട്ട കനിയാണെന്നിരിക്കെ അതിനോടെങ്ങനെ സന്ധിചെയ്യുമെന്നാണ്.
നമുക്കിങ്ങനെ ഗാലറിയിലിരുന്ന് കളിപറഞ്ഞു കൊടുക്കാനാണിഷ്ടം. കളത്തിലിറങ്ങുന്നതിന് കവടി നിരത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വാചാലരാകുന്നു.
പുതിയനിയമത്തിലെ പീലാത്തോസിനെപ്പോലെ നാം മരം നട്ട് കൈ കഴുകി ഒഴിഞ്ഞു കളയുന്നു.
തണലിൻ്റെ സുവിശേഷം കവിതയായി പാടാൻ നമുക്ക് നൂറ് നാവാണ്.
ഈ ദിനത്തിൻ്റെ സുവിശേഷം ജീവിക്കാൻ ഇനിയൊരു ബാല്യമവശേഷിക്കുന്നില്ലെന്ന് പറഞ്ഞ് നാമീക്കളി സുല്ലിട്ടവസാനിപ്പിക്കുന്നു.
പ്രകൃതി സംരക്ഷണം പ്രക്ഷോഭങ്ങളിലൂടെയല്ല നടപ്പിലാക്കേണ്ടത്. അതതിൻ്റെ സ്വാഭാവികതയിൽ താനേ സംഭവിക്കേണ്ടതാണ്.
അതങ്ങനെയല്ലാതാകുമ്പോഴാണ് മാനത്തു കാറുയരുമ്പോൾ കുട്ടനാടിൻ്റെ അടുക്കളകളിൽ വെള്ളമിളകിത്തുടങ്ങുന്നത്, മലയോരങ്ങളിൽ ഉറങ്ങിക്കിടക്കുന്നവരുമായി മണ്ണ് പിണങ്ങിയിറങ്ങുന്നത്.
എല്ലാം കനിഞ്ഞു നല്കുന്ന പ്രകൃതിയെന്ന അമ്മയുടെ കനിവിൻ്റെ വാഴ്ത്തുപാട്ടുകൾക്ക് ഈണം കൊടുക്കാതെ അവൾക്ക് തിരികെക്കൊടുക്കേണ്ട തണലിനെക്കുറിച്ച് പാടാൻ മഹാകാവ്യങ്ങളുടെ അകമ്പടിയിൽ ഇനിയേത് അവതാരപ്പിറവിയെയാണ് നാം നോക്കിയിരിക്കുന്നത്.
പരിസ്ഥിതി അതിൻ്റെ തനിമയിൽ സംരക്ഷിക്കപ്പെടണം. അതിന് മരമാണ് മറുപടിയെന്ന ഒറ്റവാക്കിലുത്തരമാണ് തിരുത്തേണ്ടത്.
ഒരുത്തരം മാത്രമാണത്. അങ്ങനെയെത്രയോ ഉത്തരങ്ങൾ ചേർന്നതാണീ പ്രപഞ്ചം.
അതിൽ ഞാനുമൊരുത്തരമാകുന്നു.
സ്തുതിയായിരിക്കട്ടെ.