2024, ഡിസംബർ 16, തിങ്കളാഴ്‌ച

നക്ഷത്രങ്ങൾ ഓർമ്മിക്കപ്പെടുമ്പോൾ

വിണ്ണിൽ ജനിക്കേണ്ടവൻ മണ്ണിൽ പിറന്നതിൻ്റെ സുന്ദരയോർമ്മദിനം. ധനുമാസക്കുളിരിൽ നക്ഷത്രങ്ങൾ വഴികാട്ടുന്നൊരു രാവിൽ കാലിത്തൊഴുത്തിൽ കാരുണ്യത്തിൻ്റെ കനവ് പാടുന്ന, ചെറുതാകലിൻ്റെ സുവിശേഷം പറയുന്ന, ആകാശം ചായ്ച്ച് മന്നിൽ പിറന്നവനെ വരവേല്ക്കുന്ന ദിനം.

അവൻ്റെ ജനനത്തിന് കാലിത്തൊഴുത്തും ഇടയന്മാരും മാലാഖമാരും ഹല്ലേലുയ്യ പാടുമ്പോൾ സ്വർഗം ഭൂമിക്കു നൽകിയ വാക്കുപാലിക്കലിൻ്റെ പെരുന്നാളാണ് ഈ ദിനം. പറുദീസയിൽ നിന്ന് ആദിമാതാപിതാക്കൾ പുറത്താക്കപ്പെട്ടപ്പോൾ അവർക്കായി ദൈവം നല്കിയ വാഗ്ദാനം. അതിനെ ദൈവം പ്രവാചകന്മാരിലൂടെയിങ്ങനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആ വാക്കുപാലിക്കലിൻ്റെ ഓർമ്മപ്പെരുന്നാളാണ് ക്രിസ്തുമസ്.

അങ്ങനെ വാക്കു പറയപ്പെട്ടതിനെ കാത്തിരുന്നൊരു ജനതയ്ക്ക് പക്ഷേ, ആ ജനനം കാണാൻ ഭാഗ്യമുണ്ടായില്ല. ആ ജനനത്തിന് ആതിഥ്യമരുളാൻ അവസരമുണ്ടായില്ല. അതിനായി ഒരുങ്ങിയിരുന്നവരെയും കരുതിയിരുന്നവരെയും ഓരത്താക്കിയവൻ ഓരം ചേർക്കപ്പെട്ടവരുടെ ഒപ്പം പോയി. അതേ, മേനിയൊന്നും പറയാനില്ലാത്തൊരു കന്യകയിൽ അവനെത്തന്നെ നിറച്ചുവച്ചു. നീതിമാനായൊരു തച്ചനെ അവളോടു ചേർത്തുവച്ചു. വഴിയോരങ്ങളിൽ അന്തിയുറങ്ങിയ ആട്ടിടയർക്ക് ആദ്യദർശനത്തിന് അർഹതകൊടുത്തു.

ഒരുങ്ങിയിരുന്നവരേക്കാൾ ഒതുക്കി നിർത്തപ്പെട്ടവരുടെ പക്ഷം പിടിച്ചവൻ. എളിമയുടേയും ലാളിത്യത്തിൻ്റെയും വിനയത്തിൻ്റെയും ഇടമില്ലായ്മകളിലേക്ക് സ്വയം ചെറുതായവൻ. പുതിയ കാലത്തിൽ അവൻ്റെ ഇത്തരം ഭാവങ്ങളെ "ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ്....." എന്നു പാടി നാം അപരനിൽ അവനെ ഉറക്കിക്കിടത്തുന്നു. അടുത്ത വർഷം പുൽക്കൂടുകളിൽ മഞ്ഞുകൊള്ളിച്ചു കിടത്താനായി നാം വീണ്ടുമവനെ പാടിയുണർത്തും. അങ്ങനെ ആയിരം പുൽക്കൂടുകളിൽ ഉണ്ണിപിറക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ അവൻ പിറക്കാനിടമില്ലാതെ അടച്ചിട്ട സത്രങ്ങളായി പുതിയ കാലത്തിൽ നാം രൂപാന്തരപ്പെടുന്നു.

സന്തോഷത്തിൻ്റെയും ശാന്തിയുടേയും സമാധാനത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വൈവിധ്യമാർന്ന ചടങ്ങുകളിലൂടെ ക്രിസ്തുമസ് ദിനങ്ങൾ ആഹ്ലാദഭരിതമാക്കുകയാണ് ലോകം. പ്രതീക്ഷകളില്ലാതെ, പ്രത്യാശ നഷ്ടപ്പെട്ട് കഴിയുന്ന എല്ലാവർക്കും അഭയമുറപ്പിക്കുകയാണ് കാലിത്തൊഴുത്തിലെ സ്വയം ശൂന്യമാക്കലിലൂടെ അവിടുന്ന് ചെയ്തത്. ജനനം മുതൽ അവൻ്റെ ജീവിതത്തിൽ സംഭവിച്ച കയ്പുനിറഞ്ഞ അനുഭവങ്ങളെ പ്രസാദമധുരമുള്ളതാക്കി മാറ്റിയെന്നതാണ് അവൻ നമുക്ക് നൽകുന്ന സുവിശേഷം. ജീവിതത്തിലെ കയ്പുകളൊക്കെ നമ്മെ കൂടുതൽ കയ്പുള്ളവരാക്കണമെന്നില്ല എന്ന് വാക്കു പാലിക്കലിൻ്റെ ഈ ഓർമ്മപ്പെരുന്നാൾ നമ്മെ അനുസ്മരിപ്പിക്കുന്നു.

ആ തണുത്ത പ്രഭാതത്തിൽ ആട്ടിടയർക്കും ജ്ഞാനികൾക്കും നക്ഷത്രം വഴികാട്ടിയതുപോലെ ജീവിതത്തിലെ കയ്പുള്ള അനുഭവങ്ങളെ പ്രസാദമധുരമുള്ള നിമിഷങ്ങളാക്കി മാറ്റാൻ ഈ പിറവിക്കാലം നമ്മെ സഹായിക്കട്ടെ.

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

പരിസ്ഥിതിദിനങ്ങൾ പൂത്തുനിൽക്കുമ്പോൾ

കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം. പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും ...