2020 ജൂൺ 14, ഞായറാഴ്‌ച

ആത്മഹത്യ ചെയ്യുമ്പോൾ

അങ്ങനെ, വേണ്ടി വന്ന ഒരു തിരിഞ്ഞുനോട്ടത്തെക്കുറിച്ച്. അല്ലെങ്കിലും ആരാൻ്റമ്മയ്ക്ക് പ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേലാണല്ലൊ. ഇതിപ്പൊ നമുക്ക് വേണ്ടപ്പെട്ട ആളാണല്ലൊ. എങ്ങനെ സങ്കടമില്ലാതിരിക്കും. പറഞ്ഞു വന്നത് സുഷാന്ത് സിംഗിനെക്കുറിച്ചുതന്നെ. 34 ആം വയസിൽ ആത്മഹത്യ ചെയ്തുകളഞ്ഞു ആ പഹയൻ. അറിഞ്ഞോ അറിയാതെയോ എത്രയോ പേർക്ക് പ്രിയപ്പെട്ടവൻ. ഞെട്ടലോടെയാണ് ഈ വാർത്ത നമ്മൾ ഏറ്റെടുത്തത്. ഞെട്ടലുണ്ടാവാതെ തരമില്ല. കാരണം, ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരുന്നില്ല. ഒരുപക്ഷേ, ആർക്കും.

അത്രപോലുമകലെയല്ലാതെ നമുക്ക് തൊട്ടടുത്ത ഇടങ്ങളിൽ ഒരു ഒൻപതാം ക്ലാസുകാരിയും അവസാനവർഷ ബിരുദ വിദ്ധ്യാർത്ഥിനിയും ഒരു കുടുംബനാഥനും ഇന്നിതാ പന്ത്രണ്ടുവയസുകാരിയും മറ്റൊരിടത്ത് കൂട്ടുകാരി അത്മഹത്യ ചെയ്തതറിഞ്ഞ് അവളുടെ കൂട്ടുകാരി ആത്മഹത്യക്കും ശ്രമിച്ചു.
നോക്കൂ, ഇതൊന്നും നമ്മെ ആശങ്കപ്പെടുത്തുന്നേയില്ല. ഈ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമായിരുന്നു ജീവിതത്തിൽ..?
സാമ്പത്തിക ബാധ്യതയും മകൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാൻ കഴിയാത്തതുമാണ് കുടുംബനാഥൻ്റെ കാരണമെന്ന് വിചാരിക്കുന്നുണ്ടോ..?
കാര്യങ്ങൾ നമ്മൾ കരുതുന്നത്ര ശുഭകരമല്ല.
വേണമെങ്കിൽ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നവ. കാര്യങ്ങൾ ഈ വഴിക്കാണെന്ന് നമുക്ക് മനസിലായില്ല. അല്ല, മനസിലാകുന്നില്ലെന്ന് നടിച്ചു. എല്ലാരും ബാധ്യതയുള്ളവരാണ് എന്നതിനോട് ചേർത്ത് ഇതും വായിച്ചതാണ് കുഴപ്പമായത്.


പണ്ട് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യമായിരുന്നു മുന്നിൽ. ഇന്നിപ്പൊ കാലം കുറച്ചധികം മുന്നോട്ട് പോയി. ലക്ഷ്യത്തിൽ ചെറിയൊരു മാറ്റം. ആ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തും ഈ സംഭവം. കരുണയെന്നത് സ്വീകരിക്കാൻ മാത്രമുള്ള പുണ്യമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. നമുക്ക് ലഭിക്കേണ്ടതിനെക്കുറിച്ചു മാത്രമാണ് നമ്മുടെ ചിന്ത. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ടെന്ന് നാം മറന്നു പോകുന്നു.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽക്കൂടി അതു പരിഹരിക്കാൻ നാം സ്വീകരിക്കുന്ന മാർഗങ്ങളെ ഗൗരവത്തോടെ കാണണമെന്ന് നാമിനിയും പഠിക്കില്ല. ക്രിസ്തുവിനെ പ്രഘോഷിക്കാൻ നൂറുനാവും ജീവിക്കാൻ ആത്മാവ് ഒഴുകിപ്പോയ പുഴയുമാകുന്നു നമ്മൾ.

കുറേക്കൂടി ഗൗരവത്തോടെ കൂടെയുള്ളവനെ പരിഗണിക്കാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുവൻ്റെ പ്രസാദാത്മകതകൾ വെറും മുഖംമൂടികളാണെന്ന് തിരിച്ചറിയാൻ മാത്രം വെളിച്ചം കിട്ടിയവരാവാൻ ബോധപൂർവം പരിശ്രമിക്കണം. ഒപ്പം ആരും ഒറ്റയ്ക്കാവുന്നില്ലെന്നും.



2020 ജൂൺ 8, തിങ്കളാഴ്‌ച

അധ്യയനവർഷം



പ്രവേശനോത്സവ ആരവങ്ങളും ആവേശങ്ങളുമില്ലാതെ കിടക്കപ്പായിൽ ഇരുന്നുകൊണ്ട്, കാർന്നോന്മാരുടെ ഭാഷയിൽ ചുണ്ണാമ്പു തേക്കുന്ന മാതിരിയുള്ള ഒരു 
കുന്ത്രാണ്ടത്തിലൂടെ ഒരധ്യയനവർഷം ആരംഭിക്കുകയാണ് നമ്മൾ. ആദ്യമായി സ്കൂളിലെത്തിയതിൻ്റെ പകപ്പും കൗതുകവും, സ്കൂൾ മാറിവന്നതിൻ്റെ അങ്കലാപ്പും ആ കുഞ്ഞുമുഖങ്ങളിൽ ഇനിയെന്നു കാണാനാകും. മധ്യവേനലവധിയുടെ വിശേഷങ്ങളും വീരകഥകളും വീമ്പിളക്കാൻ വിധിയുണ്ടാകുമോ..?
ആരംഭിക്കുകയാണ്...
മഴ നനയേണ്ടതില്ലാത്ത സ്കൂൾ ദിനങ്ങൾ,
പുസ്തകക്കെട്ടിൻ്റെ ഭാരമില്ലാതുള്ള അദ്ധ്യയനങ്ങൾ,
ഹോംവർക്കിൻ്റെ ബാധ്യതയില്ലാത്ത വൈകുന്നേരങ്ങൾ,
ചോറ്റുപാത്രത്തിൻ്റെ കനമല്ലാത്ത 
ഉച്ചയൂണുകൾ.......

''പ്രസൻ്റ് ടീച്ചർ '' എന്ന് ക്ലാസിൽനിന്ന് കേൾക്കില്ല,
വയറുവേദന മൂലം ഇനിയാരും വരാതിരിക്കില്ല,
ചെയ്യാത്ത ഹോംവർക്കിന് ചീത്ത കേൾക്കില്ല,
ക്ലാസിൽ ബഹളമില്ലാത്തതിനാൽ തല്ലുകൊള്ളില്ല,
ഉച്ചക്കഞ്ഞിക്ക് തിക്കും തിരക്കുമില്ല,
മാങ്ങയ്ക്കും പുളിക്കും ആരും കല്ലെറിയില്ല,
മഴപെയ്ത് വെള്ളം പൊങ്ങിയാലും അവധികിട്ടില്ല,
വ്യത്യസ്തമായൊരു അദ്ധ്യയനവർഷാരംഭത്തിൻ്റെ
ചൂടോടെ വീണ്ടുമൊരു ജൂൺ.



2020 ജൂൺ 5, വെള്ളിയാഴ്‌ച

പ്രഹസനമിങ്ങനെ പലവിധമുലകിൽ


"ജൈവവൈവിധ്യം ആഘോഷമാക്കാം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി 2020 ജൂൺ 5 കടന്നു പോകുന്നു. ഒരു മരം നട്ട് വീഡിയോ അയയ്ക്ക് എന്നു പറഞ്ഞപ്പോൾ പ്രഹസനമാണല്ലോ എന്നു ചിന്തിച്ചെങ്കിലും ഇത്ര വലിയ പ്രഹസനമാകുമെന്ന് കരുതിയില്ല. നെഗറ്റീവ് അടിച്ചതല്ല. പരിസ്ഥിതിദിനം മാത്രം നമുക്ക് പ്രഹസനമാകുന്നു. പരിസ്ഥിതി സംരക്ഷണം മുമ്പില്ലാത്ത വിധം വെല്ലുവിളിയുയർത്തി നിൽക്കുമ്പോൾ, ഇനിയെങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യം ഉയർന്നു നിൽക്കുന്നു. കുഞ്ഞു പ്രായത്തിലെ മരംനടാനും പരിപാലിക്കാനുമുള്ള കൗതുകത്തെ നിലനിർത്തുക മാത്രമല്ല, പ്രകൃതിയോടുള്ള കടമയെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ദിനം.
പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രവർത്തനത്തേക്കാളും ലളിതവും പ്രധാനവുമായൊരു രീതി എന്ന നിലയിലാണ് 'മരംനടൽ' പ്രസക്തമാകുന്നത്.
"ഒരുമരം നടുമ്പോൾ ഒരുതണൽ നടന്നു " എന്നത് വിലകുറച്ച്
കാണരുത്. കാരണം, അങ്ങനെ നട്ടുവന്നൊരു പാരമ്പര്യത്തിൻ്റെ തണലിലാണു നാം. ചൂടിൽ നിന്ന് ആശ്വാസം തേടിയോ, ഏതെങ്കിലും ഫലത്തിനു വേണ്ടിയോ എതെങ്കിലും മരത്തിനു ചുവട്ടിൽ  നിന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്കൊരു കടമയല്ല, ബാധ്യതയാണ്. അതുകൊണ്ട് പ്രഹസനത്തിൻ്റെ ആനുകൂല്യത്തിൽ മാറി നിൽക്കുന്നവരോട്, എന്തെങ്കിലും ഒന്ന് ഭൂമിയിൽ കുഴിച്ചുവയ്ക്കുന്നത് അത്ര കുറച്ചിലായി കാണണ്ട. 
ബോധപൂർവ്വം എന്തെങ്കിലും ചെയ്യുന്ന പ്രായം കഴിയുകയാണ്. ചെയ്യുന്നതിൽനിന്ന് ചെയ്യിപ്പിക്കുന്നവരാവുകയാണ് നാം.
ഈ വർഷം 80 ലക്ഷം വൃക്ഷ തൈകളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ പകുതി പാഴായിപ്പോയാൽ തന്നെ ബാക്കിയുള്ളത് അത്ര ചെറിയ സംഖ്യയാണോ..? ഈ അടുത്തയിടെ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി, വനനശീകരണം കുറയുകയും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ പച്ചപ്പ് വർദ്ധിക്കുകയും ചെയ്തതായി വാർത്തയുണ്ടായിരുന്നു. അതിനർത്ഥം നമ്മൾ നടുന്ന ഒരു ചെടിപോലും പാഴായി പോവുന്നില്ല എന്നുതന്നെ. 



2020 ജൂൺ 2, ചൊവ്വാഴ്ച

ഫസ്റ്റ് ബെൽ:


"എന്താടോ വാര്യരേ നന്നാവാത്തേ....?''
ഇതിപ്പൊ ദിവസോം ചോദിക്കേണ്ട അവസ്ഥയാണ്.
കൊറോണ ആരുടേം കല്യാണം കൂടാൻ വന്നതല്ലെന്ന് ചിലർക്ക് ഇനീം ബോധ്യപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. രണ്ടുമാസത്തെ ലോക്ഡൗണും കഴിഞ്ഞ് അനിശ്ചിതമായിത്തുടരുന്ന രോഗനിയന്ത്രണ ശ്രമങ്ങൾ ഒരുവശത്ത്, കൊറോണയുമായി പൊരുത്തപ്പെട്ട് സർക്കാർ നിർദേശങ്ങൾ പാലിച്ച് പുതിയ ജീവിതരീതികളുമായി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ശ്രമങ്ങൾ മറുവശത്ത്. മറ്റെല്ലാ മേഖലയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്തത് സ്കൂളുകൾക്കു മാത്രമാണ്. സ്കൂൾ തുറക്കാതെ അദ്ധ്യാപകരുടെ അടുപ്പ് പുകയില്ല. എന്നിട്ടും കാര്യങ്ങളുടെ ഗൗരവം ബോധ്യമുള്ളതുകൊണ്ട് മൗനം ദീക്ഷിക്കുന്നു.
ഏതുതരം ജോലിയിലേക്കുമുള്ള നമ്മുടെ സ്വപ്നങ്ങൾക്ക് ആദ്യം ചിറകു നൽകിയത് അദ്ധ്യാപകരായിരുന്നു എന്നകാര്യം മറക്കരുത്.
ലോക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ അടച്ചപ്പോൾ കുറച്ചുപേർ ആത്മഹത്യ ചെയ്തു. മദ്യശാലകൾ തുറന്നപ്പോൾ ദാ, കൊലപാതകങ്ങളും. അങ്ങനെയെങ്കിൽ മദ്യം കുഴപ്പക്കാരൻ തന്നെ. പേടിക്കേണ്ട, പറഞ്ഞു വന്നതിൽ നിന്ന് മാറിപ്പോയതല്ല. പുതിയ അദ്ധ്യയനവർഷം സ്കൂളിൽ പോയി കളറാക്കാൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനിൽ കളറാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ചിലർ. ആ കളർ നീലയാണെന്ന് പിന്നീടാണറിഞ്ഞത്. 'ബ്ലൂ ടീച്ചർ ആർമി ' വരെ ഉണ്ടായി. ടീച്ചറിന് അഭിമാനിക്കാം, തൻ്റെ പിന്നിലെ സൈന്യബലത്തിൽ. മദ്യലഹരിയെന്നതുപോലെ ഇതുമൊരുതരം ലഹരിയാണ്. തുടക്കത്തിലേ ചികിത്സിക്കേണ്ട ലഹരി. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയോ സ്ത്രീകളെയോ കാണുമ്പോൾ മാത്രമുണ്ടാകുന്ന ഒരുതരം ലഹരി. തിരക്കുള്ള ബസിലും മറ്റും കൃത്യമായി നീളുന്ന കൈകളും കമൻ്റടികളും ഇതേ ലഹരിയിൽ തന്നെ.
കുറവുള്ളവരുണ്ടെങ്കിലും ത്രാസിൽ കഴിവുള്ളവരുടെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. ഞങ്ങളും അതിജീവിക്കുകയാണ്, കൊറോണയെ മാത്രമല്ല, അതിനേക്കാൾ മാരകമായ വിഷം തുപ്പുന്നവരെ. സാക്ഷര കേരളമേ മാപ്പ്, ഈ വകതിരിവില്ലാത്ത കുറച്ചും ഈ സാക്ഷരതയിൽ വരുമെന്നതിനാൽ....

2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

വീടുജീവിതം



നമ്മളെളെത്തന്നെ മറന്നിങ്ങനെ, എന്താണു ചെയ്യുന്നതെന്നു പോലും കൃത്യമായ ധാരണകളില്ലാതെ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ നിർബന്ധിത വീടുജീവിതകാലം നാം മുറിച്ചു കടക്കുന്നത്. ദിവസത്തിൽ പലപ്പോഴായി ഒരായിരംവട്ടം നാം ആവർത്തിക്കുന്ന ആ വാക്കുണ്ടല്ലോ, 'ഭയങ്കര മടുപ്പാണ് ' എന്നതിന് അതിൽത്തന്നെ ജീവനില്ലാതായിട്ടുണ്ട്.
ഇങ്ങനെയാണെങ്കിലും ഒന്നു സൂക്ഷിച്ചു നോക്കിയാൽ നാം ചെയ്യുന്ന കാര്യങ്ങളിൽ ഒരു കവിത തെളിഞ്ഞുവരുന്നതായി കാണാം. എല്ലാറ്റിലും ഒരു താളം രൂപപ്പെടുന്നുണ്ട്. നമ്മിലേക്കുതന്നെ തിരിഞ്ഞ് നാം കണ്ടെത്തിയെടുക്കാൻ ശ്രമിക്കുന്ന സന്തോഷത്തിന്റെ മറ്റൊരു തലമാണത്. ഏർപ്പെടുന്ന പ്രവൃത്തികളിൽ ആത്മാവിന്റെ ചെറിയൊരംശം ചേർത്തുവച്ചാൽ കുറേക്കൂടി വ്യക്തമായി ഇതു കേൾക്കാനാവും. 

ഒരു കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ, അടുക്കളയിലിരുന്ന് കറിക്കായി ഉള്ളിയരിയുന്നതിനിടെ കണ്ണുനിറയുമ്പോൾ, തുണിയലക്കുന്നതിനിടെ കണ്ണിലേക്ക് പാറിവീണ മുടിയിഴ ഒതുക്കി വയ്ക്കുമ്പോൾ, എപ്പോഴും ഒറ്റയ്ക്കിരിക്കാറുള്ളയിടത്തിൽ മനസിനെ ചിന്തയുടെ കാട്ടിലേക്ക് അലസമായി മേയാൻ വിടുമ്പോൾ, നഗരത്തിലെ ട്രാഫിക് സിഗ്നലിൽ പച്ച തെളിയുന്നതിനായി കാത്തു നിൽക്കുമ്പോൾ, ടെലിവിഷനിലെ നൂൺഷോ കണ്ടു കൊണ്ടിരിക്കുമ്പോൾ, കുളിമുറിയിലെ ഷവറിനടിയിൽ സ്വയം മറന്നു നിൽക്കുമ്പോൾ, ശയനമുറിയിലെ കിടക്കയിൽ പാതിയടഞ്ഞ കണ്ണുകളുമായി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ഒക്കെ ഇതു സംഭവിക്കാറുണ്ട്. 
ഈ ദിവസങ്ങളിൽ ചിലരെങ്കിലും അത്തരം ചില സന്തോഷങ്ങളെ തിരിച്ചറിയുന്നുണ്ട്. പതിവായി മുറ്റമടിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ഇനി അതൊരു ചടങ്ങാക്കി അവസാനിപ്പിക്കാനാവില്ല. അവശേഷിപ്പിക്കുന്ന ചിത്രങ്ങളും കൈവേഗവും തമ്മിൽ നിർമ്മിച്ചെടുക്കുന്ന ആ താളാത്മകത അതിനെ കുറേക്കൂടി ഏകാഗ്രമാക്കും.


ഒപ്പം ചുറ്റുമുള്ളവയിലേക്കു കണ്ണു പായിക്കാൻ, കൂടെപ്പാർക്കുന്ന പ്രകൃതിയെ, അതിന്റെ വൈവിധ്യങ്ങളോടെ ആസ്വദിക്കാൻ ഈ ചെറിയ കാലത്തിൽ നമുക്കു കഴിയണം. കണ്ണു തുറന്നു നോക്കിയാൽ കൺനിറയ്ക്കുന്ന കാഴ്ചകളാണ് ചുറ്റിലും. ചെറിയ ചെടികളും കുഞ്ഞു പൂക്കളും പല നിറത്തിലുള്ള തുമ്പികളും ശലഭങ്ങളും പ്രാണികളുമൊക്കെയായി സുന്ദരലോകം. അവയുടെ ലോകത്തിൽ നമുക്ക് തീരെ എൻട്രിയില്ലാത്തതല്ല, നമ്മൾ അവയെ തീരെ ശ്രദ്ധിക്കുന്നില്ലെന്നതാണ് കാര്യം. വീട്ടുമുറ്റത്തും തൊടിയിലും നിൽക്കുന്ന പൂക്കളിലെ തേൻ കുടിക്കാൻ വരുന്ന ശലഭങ്ങൾ എത്ര ഭംഗിയുള്ള കാഴ്ചയാണ്. അങ്ങനെ വ്യത്യസ്തങ്ങളായ  ശലഭങ്ങൾ നമ്മുടെ പൂന്തോട്ടങ്ങളിൽ വരുന്നുകാരാവുന്നു. അതോടൊപ്പം നമുക്കു ചുറ്റും പറന്നു നടക്കുന്ന ചെറുതും വലുതുമായ കിളികൾ, അവയുടെ കലപില ശബ്ദങ്ങൾ. ഇവയുടെ പാട്ടു കേട്ടുകൊണ്ടാണ് നമ്മുടെ ദിവസങ്ങളാരംഭിക്കുന്നതും അവസാനിക്കുന്നതും. ഒന്നു കാതോർത്താൽ കാതുകളുടെ വസന്തകാലം നമുക്കാസ്വദിക്കാവുന്നതേയുള്ളൂ. കാക്കയും കുയിലും കൂമനും കുളക്കോഴിയും കൊക്കും കത്രികവാലനും തൂക്കണാംകുരുവിയും  തൊപ്പിക്കാരനും പൊന്മാനും പുള്ളിക്കുയിലും 
പേരത്തത്തയും ചകോരവും മഞ്ഞക്കിളിയും മരംകൊത്തിയുമെല്ലാം നമുക്കു ചുറ്റും പാറി നടക്കുന്നുണ്ട്. അവയുടെ കുഞ്ഞു കൗതുകങ്ങളെ കണ്ണുവെക്കാൻ കാത്തിരിക്കുന്നതെന്തിന്. 
(നമുക്കു വരുന്ന ഫോൺ കോളുകളിലും വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പുകളിലും ഒന്നു കാതോർത്താൽ ഇവയെ നമുക്ക് വേർതിരിച്ചറിയാനാവും.) വീടിന്റെ ജനാല ചില്ലിൽ പതിവായി വന്നു ചുണ്ടുകൊട്ടി വിളിക്കുന്ന പേരറിയാത്ത ആ ചെറുകിളി എന്താവും ചെയ്യുന്നുണ്ടാവുക.
ഇതു കുറിക്കുന്ന നേരത്ത് എന്നെ രണ്ടു തവണ വലംവച്ച് കയ്യിൽ വന്നിരുന്നിട്ട് ഈ ചെറുതിനെ മറന്നോ എന്ന ഭാവത്തിൽ ആ ചെറിയ വെട്ടവുമായി പറന്നു പോകുന്നൊരാൾ - മിന്നാമിന്നിയാണത്.


അനിശ്ചിതമായ ഒരു വനവാസകാലത്തിലാണു നാം. യാതൊന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലാതെ, ഇന്നേതു ദിവസമാണെന്നു പോലുമറിയേണ്ടതില്ലാതെ പതിവിലും വൈകി ഉറങ്ങിയെഴുന്നേൽക്കുന്നു.
അതികാലത്തെ നടത്തമില്ല, തിങ്കളാഴ്ചകളെ ഭയക്കുന്നില്ല, ചെയ്യാൻ മറന്ന ഹോംവർക്കിനേയും എടുക്കാൻ മറക്കാത്ത ചോറ്റുപാത്രത്തെയും ചേരുംപടി ചേർക്കുന്ന ആ ടീച്ചറില്ല, ഓഫീസിൽ എത്താൻ വൈകിയതിനുള്ള പുതിയ കാരണങ്ങൾ കണ്ടെത്തേണ്ടതില്ല, പള്ളിയിലോ അമ്പലത്തിലോ പോകേണ്ട ബുദ്ധിമുട്ടില്ല, ദിവസവും ചന്തയിൽ പോകേണ്ട തൊന്തരവുകളില്ല, അനാവശ്യ അതിഥികളോ എന്തിന്; അയൽപക്കങ്ങളെക്കൊണ്ടുമുള്ള ശല്യങ്ങളോ ഇല്ല, കല്യാണങ്ങളോ അടിയന്തിരമോ ഇരുപത്തെട്ടുകെട്ടോ ഇല്ലാത്തതിനാൽ കവറുകളുടെ കണക്കെടുപ്പില്ല, ഉദാരമായ സംഭാവനയ്ക്കോ പിരിവിനോ ഇപ്പോ ആരും വരാറില്ല, ഹർത്താലിനോടും ബന്ദിനോടുമുള്ള ആ ആവേശമിന്നില്ല, പൊതുനിരത്തുകളിൽ വാഹനങ്ങളോ ട്രെയിനോ വിമാനമോ ബോട്ടോ ഇല്ലാത്തതിനാൽ യാത്രയുടെ ക്ഷീണമില്ല, ചായ പീടികകൾ അടഞ്ഞുകിടക്കുന്നതിനാൽ നാട്ടിൻപുറത്തെ അച്ചായന്മാർക്ക് ആ പഴയ ഉഷാറില്ല...... എന്നിട്ടും നമ്മൾ നാലുനേരം ഭക്ഷണം കഴിച്ചു ജീവിക്കുന്നു.


ഒന്നു തിരിഞ്ഞു നോക്കിയാൽ എന്തൊക്കെ കാഴ്ചകളാണു പിന്നിൽ. 
നേരമ്പോക്കിനു നേരമില്ലാതിരുന്ന നമുക്കിപ്പൊ നേരമ്പോക്കു കഴിഞ്ഞൊരുനേരമില്ലാതായിരിക്കുന്നു. റോഡിലിറങ്ങുന്ന ആ ചെറിയ ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ റോഡിലെ പാച്ചിലുകളില്ലാത്തതിനാൽ അവിടെ പായവിരിച്ചുറങ്ങാം.
വായു-ശബ്ദ- ജലമലിനീകരണങ്ങളില്ല.
നോക്കൂ, എല്ലാവരും എത്ര ശാന്തരാണ്. യാതൊരു തിടുക്കങ്ങളുമില്ല.
പ്രകൃതി അതാസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു. ആസ്വദിക്കുക മാത്രമല്ല, കളിയാക്കുക കൂടി ചെയ്യുന്നുണ്ട്. കുയില് ഒരുമാതിരി ആക്കി കൂവുന്നത് പോലെ.
മുറ്റത്തിരിക്കുന്ന കാക്ക, "എന്താ പുറത്തേക്കൊന്നും പോണ്ടേ..?"  എന്ന് തലചെരിച്ച് ചോദിക്കുന്ന പോലെ.
എന്നും നമ്മൾ പോകുന്നതും വരുന്നതും വാലാട്ടി നോക്കി നിന്നവൻ ഇപ്പൊ കാലത്തെഴുന്നേറ്റ് വീട്ടുപടിക്കലിരിക്കുന്ന നമ്മെ നോക്കി - "മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇവിടിരുന്നോണം. ഗേറ്റ് കടന്നെങ്ങാനും പുറത്തേക്കിറങ്ങിയാലാ.. " - എന്ന ഭാവത്തിൽ ഒന്നമർത്തി മൂളിയിട്ട് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നു.
അവസാനം ഇവിടുത്തെ കളിയെല്ലാമവസാനിപ്പിച്ച് മടങ്ങി ചെല്ലുമ്പോൾ നീയെന്തെല്ലാം കണ്ടുവെന്ന് ചോദിക്കുന്നൊരാൾക്കു മുന്നിൽ, 


സന്തോഷത്തിന്റെ രഹസ്യമറിയാൻ മരുഭൂമിയിലെ ഗുരുവിന്റെയടുത്തെത്തുന്ന പയ്യനേക്കാൾ ശിരസുതാഴ്ത്തി നിൽക്കേണ്ടി വരും.

2020 മാർച്ച് 24, ചൊവ്വാഴ്ച

കനൽ

കനൽ:

ഉള്ളിൽ കനൽ വഹിച്ചൊരു സ്ത്രീ -
മറിയത്തെക്കുറിച്ചാണതു കേട്ടത്
പിന്നെയത് ജ്വലിപ്പിച്ചത് മരിയ ഗൊരേത്തിയും
അലക്സാണ്ടറായിരുന്നു ആ കനൽ
കുറ്റബോധത്തിന്റെ കനൽ ജ്വലിപ്പിച്ചവൻ
ചരിത്രവഴികളിൽ ഇനിയും കനലുകൾ 
ജ്വലിക്കുന്നുണ്ട്.

കാലചക്രം മിന്നിമാഞ്ഞപ്പോൾ
കനലായി ചിലർ ജ്വലിക്കുന്നുണ്ട്
സൂര്യനെല്ലിയിലായിരുന്നു അതിലൊന്ന്
അണഞ്ഞുപോയൊരു കനൽ
ഡൽഹി, തിരുവല്ല , കൊച്ചി...
കനലുകളായിരുന്നു
ഇന്നു ചാരമായൊരു കനൽ

രോഹിത് വെമുല കനലായിരുന്നു
ജാതിവെറിയിൽ അവശേഷിച്ച കനൽ
മധുവൊരു കനലായിരുന്നു
വിശപ്പിൽ കുരുത്ത കനൽ
ചാരം മൂടിയ കനലുകളാണിവ
ഊതിത്തെളിക്കാൻ കരുത്തു നൽകുന്നവ

കാമത്തിൽ എരിഞ്ഞു തീരുന്ന
ആൺ - പെൺ കനലുകളെ
നാമിനിയും ഗൗനിക്കുന്നേയില്ല
എരിയുന്ന കനലുകൾ 
നമ്മെ പൊള്ളിക്കുന്നേയില്ല

കനലിൻ കരുത്താണ് 
മറിയം വഹിച്ചതെന്ന്
ഏതുറക്കത്തിലാണ്,
ഏതു വ്യാകുലത്തിലാണ്, 
ഏതു സഹനത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക.



2020 മാർച്ച് 12, വ്യാഴാഴ്‌ച

അവധി

അപ്രതീക്ഷിതമായൊരു
ആരോഗ്യാടിയന്തിരാവസ്ഥാ 
കാലത്തിലാണു നാം.
അത്ര ആരോഗ്യകരമല്ല 
കാര്യങ്ങൾ എന്നു വ്യക്തം.
ലോകരാജ്യങ്ങളിലേക്ക്
വായുവേഗത്തിൽ ആശങ്ക പരക്കുന്നു.
121 രാജ്യങ്ങളെന്നത് 
ചെറിയ സംഖ്യയായി കാണാനാവില്ല.
ആരുടേയും ചിന്തയിൽ 
മറ്റെന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.
എല്ലാവരിലും പകപ്പു മാത്രം.
എത്ര പെട്ടന്നാണ് കാര്യങ്ങൾ
കീഴ്മേൽ മറിയുന്നത്.
ചെറിയൊരു വൈറസ്
ലോകം നിശ്ചലമാക്കിയിരിക്കുന്നു. 
ഓഹരി വിപണി ഇടിയുന്നു,
ക്രൂഡ് ഓയിലിന് വിലയിടിഞ്ഞു,
വിനോദ സഞ്ചാരമേഖല നിശ്ചലമാകുന്നു,
വിദ്യാഭ്യാസ മേഖല 
നിർബന്ധിത അവധിയിലാകുന്നു, 
യാത്രകൾക്ക് നിയന്ത്രണമുണ്ടാകുന്നു,
യോഗങ്ങളും മീറ്റിങ്ങുകളും
നടത്തുന്നതിന് വിലക്കുണ്ടാകുന്നു,
ഉത്സവങ്ങളും തിരുനാളുകളും
പ്രാർത്ഥനാ സമ്മേളനങ്ങളും 
ഒഴിവാക്കുന്നു.

ലോകം ഒരു രോഗത്തിലേക്കു ചുരുങ്ങുന്നു

ഈ അസാധാരണത്വം 
ആദ്യമറിഞ്ഞത് നമ്മുടെ
കണിക്കൊന്നയാണെന്നു തോന്നുന്നു.
മറ്റെല്ലായിടങ്ങളിലുമുള്ളവയും
വസന്തത്തിനു വഴിമാറിയപ്പോ
അതു കണ്ടതായിപ്പോലും നടിച്ചില്ല.
വരാൻ പോകുന്ന ദുര്യോഗത്തെ
ഉൾക്കൊള്ളാൻ സ്വയം
തയ്യാറെടുക്കുകയായിരുന്നിരിക്കണം.

ആ പറഞ്ഞതു ശരിയാണ്, വായിച്ചിരിക്കുന്നതിനിടെ ആരോ വന്ന് ആ പുസ്തകം തട്ടിപ്പറിച്ച് ഓടിയതുപോലെയാണ് കാര്യങ്ങൾ. കഥ പൂർത്തിയായിട്ടുമില്ല, ഇനിയൊട്ടു വായിക്കാനും പറ്റില്ല. അവസാന വർഷക്കാരാണ് പെട്ടുപോയത്. എല്ലാമൊന്ന് ആയി വരുന്നേയുണ്ടായിരുന്നുള്ളൂ. ഇനിയെന്നെന്നോ, ഇനിയെന്തെന്നോ വല്യ പിടിയില്ല.
വെറ്തേയിരുന്നു മടുക്കുമ്പോൾ ഫോണിൽ തോണ്ടുന്നതിനിടെ ഗ്യാലറിയിലേക്കൊന്നു പോകും. പഴയ ഫോട്ടങ്ങളിലേക്കും വീഡിയോകളിലേക്കും കണ്ണു പായും. ചിലതു മനസു നിറയ്ക്കും. വേറേ ചിലത് കണ്ണും. അതിനിടയിൽ വല്ലപ്പോഴുമുള്ള വീഡിയോ കോളിലൂടെ അതിന്റെ ഗ്രാവിറ്റി അല്പം കുറയ്ക്കപ്പെടും. ഗ്രൂപ്പുകളിൽ ട്രോളുകളും ചളികളും വന്നു നിറയും. വീട്ടിലിരുന്നു മടുത്തു എന്ന് പതംപറയും. ജീവിതത്തിലാദ്യമായി മാറ്റി വയ്ക്കപ്പെടുന്ന പരീക്ഷയെ നാം മനസറിഞ്ഞ് ശപിക്കും. ക്ലാസിൽ പോകാൻ മടിയായിരുന്ന നമുക്ക് ഇന്ന് ക്ലാസിൽ പോകാതിരിക്കാൻ വയ്യെന്നായി. എത്ര വേഗത്തിലാണ് കാര്യങ്ങൾ വൈകാരികമാകുന്നത്. ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. അല്ല, എനിക്കെന്നെത്തന്നെ നഷ്ടപ്പെടുന്നു.

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...